പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാൻ ആലോചന

കണ്ണൂര്‍: തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്ന് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന അഭിപ്രായം ദിവ്യയ്ക്കുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന തരത്തില്‍ ചില നേതാക്കളോട് ദിവ്യ സംസാരിച്ചിരുന്നു എന്നറിയുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. പാര്‍ട്ടിയെ അതൃപ്തിയറിയിച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണ്. താന്‍ പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ച് എടുക്കുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ പറഞ്ഞു.

എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല .അങ്ങനെ ഒരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല .മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ദിവ്യ കുറിച്ചത്.

പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ വിജയരാഘവന്‍ പറഞ്ഞിരുന്നു. നടപടി പാര്‍ട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാര്‍ട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തലശ്ശേരി സെഷന്‍സ് കോടതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ നേതാക്കള്‍ ദിവ്യയെ കണ്ട് പാര്‍ട്ടി നടപടിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. തരംതാഴ്ത്തല്‍ നടപടിക്ക് മുമ്പായി തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ല എന്നത് ചൂണ്ടിക്കാട്ടി ദിവ്യ അതൃപ്തി പ്രകടിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *